Powered By Blogger

2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ലക്കം : 54
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

മുഖക്കുറിപ്പ്‌ 

കാര്‍ഗില്‍ ദിനം  

ഇക്കഴിഞ്ഞ ജൂലൈ 26 കാര്‍ഗില്‍ ദിനമായിരുന്നു. ഈ വേളയില്‍ നമ്മുടെ നാടിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാന്മാരെ സ്മരിക്കാം. ജയ്‌ ജവാന്‍, ജയ് ഹിന്ദ്‌.

ചെമ്മാണിയോട് ഹരിദാസന്‍ 

ലേഖനം 


രാമായണമാസം പിറന്നുഇനി ഭക്തിസാന്ദ്രമായ ദിനങ്ങള്‍ 

ചെമ്മാണിയോട്ഹരിദാസന്‍

ശ്രീരാമ രാമ രാമ
ശ്രീരാമചന്ദ്ര ജയ.......

കര്‍ക്കിടക മാസം പിറന്നു. ഇനി ഒരുമാസം ക്ഷേത്രങ്ങളും ഹൈന്ദവ ഗൃഹങ്ങളും രാമായണ ശീലുകളാല്‍ മുഖരിതമാകും. വാത്മീകി മഹര്‍ഷിയുടെ സംസ്കൃതമൂലഗ്രന്ഥമായ രാമായണ മഹാകാവ്യം വിരചിതമായ മാസമാണ് കര്‍ക്കിടകം. അതിനാലാണ് കര്‍ക്കിടകം രാമായണ മാസമായി ആചരിച്ചുവരുന്നത്. രാമായണം പൌരാണികമായ ഒരു കാവ്യ കൃതിയാണ്. ലോകത്തെ സര്‍വ്വ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് രാമായണം എന്നാണു പണ്ഡിതമതം.

ഐശ്വര്യം നല്‍കുന്ന ദശപുഷ്പങ്ങള്‍

കര്‍ക്കിടകം ഒന്നിന് ഹൈന്ദവ ഗൃഹങ്ങളില്‍ ദശപുഷ്പങ്ങള്‍ പുരപ്പുറത്തു നടുന്ന ഒരു പതിവുണ്ട്. നടാനുള്ള പത്ത് സസ്യങ്ങള്‍ തലേദിവസം തന്നെ തയ്യാറാക്കി വക്കും. ഒന്നാം തീയതി പുലര്‍ച്ചെ പുരപ്പുറത്തു നാടും. പൂവേ പൊലി എന്നാ ആര്‍പ്പുവിളികളോടെ വീട്ടിലെ കാരണവര്‍ ആണ് ഇത് നടുക. ചില വീടുകളില്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ ദശപുഷ്പങ്ങള്‍ നടും. ഒരു പങ്ക് മുറ്റത്തും നടും. .ഒരു വര്‍ഷത്തെ ഐശ്വര്യമാണ് ഇതിന്റെ പിന്നിലെ വിശ്വാസം.

കര്‍ക്കിടകം പഞ്ഞമാസമാണ്. ഇപ്പോഴത്തെ സ്ഥിതിയല്ല പറഞ്ഞു വരുന്നത്. ആദിമകാലം തൊട്ടേ കര്‍ക്കിടകം ദുരിതകാലമാണ്. കള്ള കര്‍ക്കിടകം എന്നാണു ഈ മാസത്തെ പറഞ്ഞിരുന്നത്. അത്രമേല്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞ ഒരു കാലമായിരുന്നു എന്ന് സാരം. കര്‍ക്കിടകത്തിലെ ആദികള്‍ മാറി പുതിയൊരു മാസത്തിലേക്കുള്ള പി റവിയാണ് ചിങ്ങം. ചിങ്ങം ഓണ മാസമാണ്. വറുതി എല്ലാം മാറി സമൃദ്ധിയുടെ കാലം. അതുകൊണ്ടുതന്നെ അന്നത്തെ ആളുകള്‍ കര്‍ക്കിടകം മാറി ചിങ്ങം ആഗതമാകട്ടെ എന്ന് നിനച്ചിരുന്ന ഒരു കാലമായിരുന്നുഅത്.

കര്‍ക്കിടകം ആയുര്‍വേദത്തില്‍ വളരെയേറെ പ്രാധാന്യമുള്ള കാലമാണ്. പ്രത്യേക ചികിത്സാവിധികള്‍ അനുവര്‍ത്തിക്കുന്ന മാസമാണിത്. പഞ്ചകര്‍മ്മ ചികിത്സാവിധികള്‍ക്ക് ഇത്രയും അനുഗുണമായ മാസം വേറെയില്ല. ഔഷധ സേവക്കും പറ്റിയ മാസമാണ് കര്‍ക്കിടകം.
O
കാവ്യമണ്ഡപം 
ഹൈക്കു കവിതകള്‍ 
ചെമ്മാണിയോട് ഹരിദാസന്‍    

വര്‍ഷംതോറും
എന്നെ മാറ്റുന്നു
എന്ന് കലണ്ടര്‍.
**
പോക്കുവെയില്‍ പൊന്നാക്കും
എന്ന് പഴമൊഴി,
എന്നാല്‍ വരവ്‌ വെയിലോ.
**
മനസ്സു നിറയെ
കാപട്യം,
തെളിയാത്ത മുഖം.
**
ഓണക്കാലം
ഓണപ്പൂക്കള്‍
മിഴി തുറന്നു.
**
കിളികളുടെ കളകളാരവം
ഒരു പുലരികൂടി
പിറക്കുന്നു.
**
മഴക്കോ
മഴവില്ലിനോ
അതിചാരുത.
**
ദശപുഷ്പങ്ങള്‍
ചിരിക്കുന്നു
കര്‍ക്കിടകമാസം.
**
ആഘോഷ ദിനങ്ങള്‍
വളയിട്ട കൈകള്‍
മൈലാഞ്ചികള്‍ കീഴടക്കുന്നു.
**
ഇഷ്ടമായിരാമായണ ശീലുകള്‍
കേട്ട്
കര്‍ക്കിടക പിറവി.
**
 ഒരുമയില്‍
ചേര്‍ന്നൊരു
ചെറിയ പെരുന്നാള്‍.
**
ഇലയില്‍
തിളങ്ങുന്നു
ഹിമകണം
O

 ലേഖനം 

ജയന്‍ : അസാധാരണ അഭിനയ പ്രതിഭ 
ചെമ്മാണിയോട് ഹരിദാസന്‍  



ഇന്ന് ജയന്റെ ജന്മദിനം.
മലയാള ചലചിത്ര നഭസ്സിലെ
പൊന്‍താരമായിരുന്നു
ജയന്‍ എന്ന നടന്‍

അനശ്വര നടന്‍ ജയന്റെ ജന്മദിനമാണ് ഇന്ന്. മലയാള ചലച്ചിത്ര നഭസ്സിലെ പൊന്‍താരമായിരുന്നു ജയന്‍. സമാനതകള്‍ ഇല്ലാത്ത അഭിനയത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ മഹാ പ്രതിഭയായിരുന്നു ജയന്‍. ചലച്ചിത്ര രംഗം ഇനിയും ജയനെന്ന നടനെ മറന്നിട്ടില്ല . ഇന്നും ജയനെ പ്രേക്ഷക വൃന്ദം നെഞ്ചേറ്റുന്നു. പുരുഷ സൌന്ദര്യത്തിന്റെ പര്യായം കൂടിയായിരുന്നു ജയന്‍ എന്ന അഭിനേതാവ്. 1938 ജൂലൈ 2 5 -നു ആയിരുന്നു ജയന്റെ ജനനം. നാവികസേനയില്‍ റഡാര്‍ ഓഫിസറായി വിരമിച്ചതിനുശേഷമാണ് ജയന്‍ ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. 1974-ല്‍ ജേസി സംവിധാനം ചെയ്ത ശാപമോക്ഷം ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് പഞ്ചമി. രതി മന്മദം, ആശിര്‍വാദം, പട്ടാളം ജാനകി അങ്ങാടി, കരിമ്പന, അങ്കക്കുറി,ദീപം ,നായാട്ട്, മനുഷ്യമൃഗം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു വില്ലനായും ഉപനായകനായും നായകനായും ചലച്ചിത്ര രംഗത്ത്‌ ഉജ്വല പ്രകടനം കാഴ്ചവച്ച ജയന്‍ അകെ 116 ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രേം നസീര്‍ ഉള്‍പ്പെടെയുള്ള അക്കാലത്തെ ഒടുമിക്ക നടന്മാരുമായി ഒന്നിച്ചഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടന്‍കൂടിയാണ് ജയന്‍. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ആ ജീവിതം പൊലിഞ്ഞു. 1980നവംബര്‍ 16-നു ആയിരുന്നു അത്. ജയന്‍ എന്ന മഹാനടന് ഓര്‍മ്മപ്പൂക്കള്‍.oകോഴിക്കോടിന്റെ പെരുമ 

ലേഖനം 

ചരിത്രപ്പെരുമയുടെ കോഴിക്കോട്  

ചെമ്മാണിയോട് ഹരിദാസന്‍ 
 


സാമൂതിരിയുടെ തട്ടകമാണ് കോഴിക്കോട്. ചരിത്രം ഉറങ്ങുന്ന നഗരം. വൈദേശികാധിപത്യത്തിന്‍റെയും ശക്തമായ പോരാട്ടങ്ങളുടെയും വാണിജ്യപ്പെരുമയുടെയും കഥകള്‍ നിറഞ്ഞു നില്‍ക്കുന്ന ഭൂമിക. മലബാറിന്റെ പൊതുസിരാകേന്ദ്രമാണ് കോഴിക്കോട്. ഒരുപാട് സവിശേഷതകള്‍ നിറഞ്ഞു നില്‍ക്കുന്നു കോഴിക്കോടിന്റെ തനിമ.
1498-ല്‍ വാസ്ഗോഡിഗാമ കപ്പല്‍ ഇറങ്ങിയത്‌ കോഴിക്കോട് കാപ്പാട് ബീച്ചിലാണ്. കോഴിക്കോടിന്റെ വാണിജ്യപ്പെരുമക്ക് അത്രമേല്‍ പഴക്കമുണ്ട്.
സാ മൂതിരിയുടെ പടത്തലവന്‍മാരായ കുഞ്ഞാലി മരക്കാര്‍ മാരുടെ വീരസാഹസിക കഥകളുടെ മണ്ണും കോഴിക്കോട് തന്നെ.
കോഴിക്കോടിന്റെ നഗര സിരാകേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന മാനാഞ്ചിറ മൈതാനം നാടിന്റെ അടയാളമാണ്. അക്ഷരാര്‍ത്ഥത്തില്‍ കോഴിക്കോടിന്റെ ഹൃദയമാണ് മാനാഞ്ചിറ മൈതാനം. കോഴിക്കോട് എന്ന് കേള്‍ക്കു മ്പോള്‍ തന്നെ ആദ്യം മനസ്സില്‍ ഓടിയെത്തുക മാനാഞ്ചിറ മൈതാനമാണ്. കോഴിക്കോടിന്റെ പ്രൌഡി വിളിച്ചോതുന്ന മാനാഞ്ചിറ, നഗരത്തില്‍ എത്തുന്ന സന്ദര്‍ശകരുടെ വിശ്രമ ഇടംകൂടിയാണ് . ഉച്ച കഴിഞ്ഞാല്‍ മാനാഞ്ചിറ സജീവമാവുകായായി. പിന്നെ രാവേറെ ചെല്ലുവോളം അവിടം ജനനിബിഡമാകും.
ആദ്യം മാനാഞ്ചിറ വെറുമൊരു മൈതാനം മാത്രമായിരുന്നു. മൈതാനത്തെ മുറിച്ചു കടന്നു പോകുന്ന പാതയും കുറെ വന്‍ തണല്‍ മരങ്ങളും. അടുത്തകാലത്ത്‌ മാനാഞ്ചിറമൈതാനം പാര്‍ക്കായി മാറ്റിയപ്പോള്‍ അവിടെ അതിരുകള്‍ തീര്‍ത്തു ഭദ്രമാക്കി. വിശാലമായ മൈതാനം, അതിന്റെ നടുവില്‍ കല്ലുകളില്‍ കൊത്തിവച്ച ശില്പചാതുരി. പിന്നെ അല്പം തണല്‍ വൃക്ഷങ്ങള്‍ നിറഞ്ഞ വിശ്രമ കേന്ദ്രം, സന്ദര്‍ശകര്‍ക്ക് കൌതുകം പകര്‍ന്നു തല ഉയര്‍ത്തി നില്‍ക്കുന്ന ദിനോസര്‍ പ്രതിമ. ബാക്കി പരന്നു കിടക്കുന്ന കുളം. ഇതാണ് ഇപ്പോഴത്തെ മാനാഞ്ചിറ മൈതാനം.
കോഴിക്കോടട്ടുകാര്‍ക്ക് പുറമേ വിദൂര ദിക്കുകളില്‍ നിന്നുപോലും ആളുകള്‍ മാനാഞ്ചിറയുടെ സാമീപ്യം തേടിയെത്തുന്നു. കോഴിക്കോട് എന്തെങ്കിലും ആവശ്യത്തിനു വന്നാലും എല്ലാവരും ഇവിടം ഒന്ന് വരാതെ പോകില്ല. അത്രമേല്‍ ആകര്‍ഷകമാണ് മാനാഞ്ചിറ മൈതാനം.
മുതിര്‍ന്ന പൌരന്മാരുടെ സൊറ പറച്ചിലിന്റെ സജീവ വേദിയായിരുന്നു അല്പപകാലം മുന്‍പ് വരെ മാനാഞ്ചിറയുടെ മണ്ണ്. സായാഹ്നങ്ങളില്‍ ആകാശത്തിനു താഴെയുള്ള സകല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന ഒരു കൂട്ടായ്മയായിരുന്നു അത്. ഇന്ന് ഈ കൂട്ടായ്മ അത്ര സജീവമല്ല. അന്നത്തെ സൊറ പറച്ചില്‍കാരില്‍ പലരെയും ഇപ്പോള്‍ കാണാനില്ല. അതുകൊണ്ടുതന്നെ ഈ നാട്ടുകൂട്ടം ഇന്നത്ര ശക്തവുമല്ല..
കോഴിക്കോടിന്റെ മറ്റൊരു സുകൃതമാണ് മിഠായിതെരുവ്. പാളയത്തില്‍ നിഒന്നു തുടങ്ങി റെയില്‍വേ സ്റ്റേഷന്‍ വരെ നീണ്ടു കിടക്കുന്ന മിഠായി തെരുവ് കോഴിക്കോടിന്റെ വാണിജ്യ സിരാകേന്ദ്രമാണ്. വളരെയേറെ ജനത്തിരക്കേറിയ നഗരകേന്ദ്രംകൂടിയാണ്‌ ഇവിടം.മിഠായിത്തെരുവിലെ ഞായറാഴ്ച വാണിജ്യം പ്രസിദ്ധമാണ്. ലോകത്തുള്ള എല്ലാ വസതുക്കളുടെയും കച്ചവടകേന്ദ്രമാണ് അന്നവിടം. കോഴിക്കോട് വരുന്നവര്‍ മിഠായിതെരുവിലെ കച്ചവടപ്പെരുമയും കണ്ടറിഞ്ഞേ മടങ്ങൂ.
കോഴിക്കോടിന്റെ മറ്റൊരു പെരുമ ഹലുവയാണ്. കോഴിക്കോടന്‍ ഹലുവ വളരെയേറെ സ്വാദിഷ്ടമാണ്. ഈ കോഴിക്കോടന്‍ ഹലുവയുടെ സ്വാദറിയാന്‍ വിദൂര ദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കോഴിക്കോട്ടെത്തും. .

തരം തിരിവ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ 

ചെമ്മാണിയോട്  ഹരിദാസന്‍

വിദ്യാലയങ്ങളില്‍, പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു പ്രത്യേക സ്ഥാനം എന്നും ചില അധ്യാപകര്‍ നല്‍കിയിരുന്നു. അതുപോലെ അധ്യാപകരുടെ മക്കള്‍ക്കും ഈ സ്ഥാനം ഉണ്ടായിരുന്നു. കുട്ടികളെ രണ്ടായി തരം തിരിക്കുന്ന ഒരു രീതിയായിരുന്നു എന്നിതിനെ പറയാം. ഇങ്ങനെ പ്രത്യേക സ്ഥാനം ഉള്ള കുട്ടികളെ ക്ലാസ്സില്‍ മുന്‍ ബഞ്ചില്‍ ഇരുത്തും. പഠിക്കാന്‍ മോശമയവരെ പിന്‍ ബെഞ്ചിലും. ഇത് കുട്ടികളില്‍ വല്ലാത്ത അപകര്‍ഷതാബോധം ഉണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്തരം കുട്ടികള്‍ പിന്നെ എന്നും പഠനത്തില്‍ പിന്നോക്കം നിക്കുകയും ചെയ്യും. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ പ്രാധാന്യം നല്‍കി മുന്‍നിര യിലേക്ക് കൊണ്ടുവരാന്‍ ഉള്ള ശ്രമമാണ് ശരിക്കും അധ്യാപകര്‍ നടത്തേണ്ടത്. ഒരു കുട്ടി പഠനത്തില്‍ പിന്നോട്ട് പോകുന്നതിന്‍റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കുകയാണ് അധ്യാപകര്‍ ഇവിടെ ചെയ്യേണ്ടത്. ബുദ്ധിപരമായ പ്രശ്നങ്ങള്‍, വീട്ടിലെ അവസ്ഥകള്‍ തുടങ്ങി പല കാരണങ്ങളും കുട്ടികളുടെ പഠനത്തിലെ ഈ പിന്നോക്കാവസ്ഥക്ക് കാരണമായി കാണാം.

ഈയിടെ എറണാകുളത്തു പോയി മടങ്ങുമ്പോള്‍ ഒരു യുവാവും കുട്ടിയും ബസ്സില്‍ കയറി. ഇവര്‍ എന്‍റെ അടുത്താണ് ഇരുന്നത്. സഹയാത്രികരുമായി പരിചയപ്പെ ടാന്‍ ഇടയായി. സംസ്ഥാന സര്‍ക്കാര്‍ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഏഴാം ക്ലാസില്‍ പഠിക്കുന്ന മോളാണ് കൂടെയുള്ളത്. ഒരു സ്വകാര്യ സിബിഎസ്സി വിദ്യലയത്തില്‍ പഠിക്കുന്ന കുട്ടിയാണ്. വാര്‍ഷിക പരീക്ഷയില്‍ അല്‍പ്പം മാര്‍ക്ക് കുറഞ്ഞുപോയ ഈ കുട്ടിക്ക് കഴിഞ്ഞ വര്‍ഷം സ്കൂള്‍ തുറന്നപ്പോള്‍ സി ക്ലാസ്സിലാണ് പ്രവേശനം കിട്ടിയത്. സി ക്ലാസ്സ്‌ എന്നാല്‍ സാധാരണ ക്ലാസ്സ്ഡി വിഷന്‍ അല്ലത്രേ. മാര്‍ക്ക് കുറഞ്ഞ കുട്ടികള്‍ക്കുള്ള ക്ലാക്കുള്ള ക്ലാസ്സ്‌. എ ഡിവിഷനില്‍ ഉണ്ടായിരുന്ന കുട്ടി കഴിഞ്ഞ വര്‍ഷം മാര്‍ക്ക് കുറഞ്ഞതിനാല്‍ സിയില്‍ ആയി. സിയിലെ കുട്ടികളെ മറ്റു ഡിവിഷനിലെ കുട്ടികള്‍ പുച്ഛത്തോടെ ആണത്രേ കാണുക. പിന്നെ കൂടെയുണ്ടായിരുന്ന കൂട്ടുകാരില്‍ നിന്നു മാറി യിരിക്കുകയും വേണം. ഇതൊക്കെ കുട്ടിയില്‍ വളരെയേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കി. ഈ പ്രശ്നം മാറ്റാന്‍ എറണാകുളത്തു മന:ശ്ശാസ്ത്ര കൌണ്‍സിലിങ്ങിനു പോയി വരികയായിരുന്നു ഇവര്‍. അവധിക്കാലത്ത് പതിനഞ്ചു ദിവസത്തെ പ്രത്യേക ക്ലാസ് ആണത്രേ. പുതിയ അധ്യയന വര്‍ഷത്തില്‍ എങ്കിലും കുട്ടിക്ക് നഷ്‌ടമായ എ ഡിവിഷനില്‍ ചേരാന്‍ പ്രാപ്തമാക്കുന്ന പഠന പരിശീലനവും ഇതൊന്നിച്ചുണ്ടത്രേ. വിദ്യാലയങ്ങള്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മാനസിക നില തെറ്റിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത് ഏതായാലും നല്ല പ്രവണതയല്ല.

 

 ഫോട്ടോ : കടപ്പാട് : ടി. കെ. കൃഷ്ണകുമാര്‍.

'നിലാവിന്‍റെ കയ്യൊപ്പി'നെ ക്കുറിച്ച് 'പ്രമദം' മാസികയില്‍ ഡോ.സാജന്‍ പാലമറ്റം  


'നിലാവിന്‍റെ കയ്യൊപ്പി'നെക്കുറിച്ച് പ്രശസ്ത സാഹിത്യ നിരൂപകനായ ഡോ. സാജന്‍ പാലമറ്റം 'പ്രമദം' മാസികയുടെ ജൂലൈ ലക്കത്തില്‍, സാഹിത്യ നിരൂപണം എന്ന തന്റെ പ്രതിമാസ പംക്തിയില്‍ ഫോട്ടോ സഹിതം ഇങ്ങനെ എഴുതുന്നു.

' നിലാവിന്‍റെ കയ്യൊപ്പ്' ചെമ്മാണിയോട് ഹരിദാസന്റെ കവിതാസമാഹാരമാണ്. ഒരു പൂ വിരിയുന്ന ഭംഗി അദ്ദേഹത്തിന്റെ രചനകള്‍ക്കുണ്ട് . ദുര്‍ഗ്രഹതയില്ല . "എത്ര കുളിച്ചാലും പോകില്ല മനസ്സിലെ മാലിന്യം"എന്ന് പറയുന്ന ലാളിത്യം അവയുടെ മുഖമുദ്രയാണ് . ഹൃദയത്തെ തൊടുന്ന വാക്കുകള്‍ കൊണ്ടു രചിച്ചിട്ടുള്ള കവിതകളുടെ ഈ സമാഹാരം കൊല്ലം ഗ്രാമം ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്വില : 60 രൂപ.

പുതിയ ലക്കം 'മന്ദസ്മിതം' മാസികയില്‍ എന്‍റെ കവിതാസമാഹാരമായ 'നിലാവിന്‍റെ കയ്യൊ'പ്പിനെ പരിചയപ്പെടുത്തുന്നു.

Chemmaniyode Haridasan എന്നയാളുടെ ചിത്രം.
'നിലാവിന്‍റെ കയ്യൊപ്പ്'
പുതിയ ലക്കം 'മന്ദസ്മിതം' മാസികയില്‍ എന്‍റെ കവിതാസമാഹാരമായ 'നിലാവിന്‍റെ കയ്യൊ'പ്പിനെ പരിചയപ്പെടുത്തുന്നുണ്ട്.
Chemmaniyode Haridasan എന്നയാളുടെ ചിത്രം.



അഭിപ്രായങ്ങളൊന്നുമില്ല: