Powered By Blogger

2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

36

പുസ്തകം : 2 ലക്കം : 3

*********************************************************************************

പത്രാധിപര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

മുഖകുറിപ്പ് 

നവസാമൂഹ്യ മാധ്യമങ്ങളുടെ ഇന്നത്തെ സ്ഥിതി  ആശാവഹമോ  

ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.  ഈ നൂറ്റാണ്ടിന്റെ ആരംഭതതിലാകണം ഒരു പക്ഷെ, ഇത്രയേറെ ശാസ്ത്ര പുരോഗതി ഉണ്ടായതെന്ന് പറയാം. എന്തെന്തു കണ്ടുപിടിത്തങ്ങളാണ് മനുഷ്യര്‍ക്ക്സൌഭാഗ്യം കൊണ്ട് വന്നിരിക്കുന്നത്. ഉപഗ്രഹ വിക്ഷേപണം പലതും വിജയകരമായി. മറ്റു വന്‍ കിട രാജ്യങ്ങളോട് കിടപിടിക്കാവുന്ന തരത്തിലുള്ള ചന്ദ്രയാന്‍ പോലുള്ള പരീക്ഷണങ്ങള്‍ വന്‍ വിജയകരമായതുവഴി   നമ്മുടെ രാജ്യം ഉപഗ്രഹ വിക്ഷേപണത്തില്‍  ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അഭിമാനം നേടി.അത് വാര്‍ത്താവിനിമയ രംഗത്ത്‌ വളരെയേറെ പരിഷ്കാരങ്ങള്‍ത്തന്നെ  ഉണ്ടാക്കി.  നവ സാമൂഹ്യ മാധ്യമങ്ങളുടെ കടന്നു വരവും ഈ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തന്നെ ഉണ്ടായി. ഇന്ന് സോഷ്യല്‍ മീഡിയ ഒഴിച്ചുകൂടാനാവാത്ത ഒരു സംവിധാനമായി മാറി. അതിരുകളില്ലാത്ത ആശയവിനിമയവും സൌഹൃദ ബന്ധങ്ങളും ഓണ്‍ലൈന്‍ സാഹിത്യവും വാര്‍ത്തകളും എല്ലാംസാമൂഹ്യ മാധ്യമങ്ങള്‍ വഴി മനുഷ്യന്‍ സ്വായത്തമാക്കി. നല്ലൊരു ആശയ വിനിമയോപാധിയാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങള്‍. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അച്ചടി മാധ്യമങ്ങളെക്കാള്‍ വളര്‍ച്ച ഈ രംഗത്ത്‌ പ്രകടമാണ്. എന്നാല്‍ഈ  സംവിധാനങ്ങളെ എല്ലാവരും ആരോഗ്യപരമായ വിധത്തില്‍ കാണുന്നുണ്ടോ എന്നതാണ് ചോദ്യം.  ഇല്ല എന്നതാണ്ഇതിനുള്ള സത്യസന്ധമായ  മറുപടി. മനുഷ്യന് ശാസ്ത്രം നല്‍കുന്ന നന്മകളെ നേരായ  വിധം ഉപയോഗിക്കാന്‍ ചിലരെങ്കിലും വിമുഖത കാണിക്കുന്നു എന്നത് ഖേദകരമാണ്. ഈ മേഖലയില്‍ നിന്നുണ്ടാകുന്ന ചില പ്രവണതകള്‍ ദൌര്‍ഭാഗ്യകരംതന്നെയാണ്. അഭ്യസ്ത വിദ്യര്‍ പോലും നവ സാമൂഹ്യ മാധ്യമങ്ങളെ തോന്നിയ പോലെ ദുരുപയോഗം ചെയ്യുന്നു എന്ന് പറഞ്ഞാലോ.  എന്ത്തന്നെയായാലും ഈ രംഗത്തെ  ഇത്തരം തിന്മകളെ  സോഷ്യല്‍ മീഡിയയെ ഗൌരവത്തോടെ കാണുന്ന  സഹൃദയ ലോകത്തിനു  ഒരിക്കലും അംഗീകരിക്കാന്‍ ആകില്ല. ഈ മേഘലയിലെ കല്ലുകടി മാറേണ്ടത് കാലത്തിന്റെ ആവശ്യം തന്നെയാണ്. നവസാമൂഹ്യരംഗത്തെ തിന്മകളെ ദൂരീകരിക്കാന്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സഹൃദയ ലോകത്തിനെ കഴിയൂ. അതിനായി പ്രാരംഭ നടപടി എന്ന നിലയില്‍ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വിദഗ്ദരേ ഉള്‍പ്പെടുത്തി   സമഗ്രമായ ചര്‍ച്ചകള്‍  അനിവാര്യമാണ്. നല്ലൊരു നവ സാമൂഹ്യ മാധ്യമ ലോകത്തിനായി സഹൃദയരായ നമുക്ക് ഒന്നിച്ചു ശ്രമിക്കാം.

ചെമ്മാണിയോട് ഹരിദാസന്‍ 

O

സുഭാഷിതം 

ചെയ്യുന്നതെന്തുമാകട്ടെ അത്. സമര്‍പ്പണ ബോധത്തോടെ ചെയ്യുകOസ്വാമിവിവേകാന്ദന്‍. 
O

കവിത 

പൂവെന്നോട് ചോദിച്ചത്  

കൃഷ്‌ കുമാര്‍ 

എനിക്കൊരു മുഖ

മേയുള്ളൂ....... 

നിങ്ങ;ള്‍ക്കോ....? ചിന്തകളില്‍ കനല്‍ ചീളുകള്‍

 വിതറിയാ 

ചോദ്യമെരിയുമ്പോള്‍

എന്നെ, നഷ്ടപ്പെട്ടത് 

എവിടെയെന്നറിയാതെ

പകച്ചു നില്‍ക്കുകയാണ്

 ഞാന്‍ .  

-----------

*കവി കൊല്‍ക്കട്ടയില്‍ പൊതുമേഖലാ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനാണ്.

O

പലതില്‍ ചിലത് 

ചെമ്മാണിയോട് ഹരിദാസന്‍ 

ജോലി ഇല്ലെങ്കില്‍ പോലീസ് പിടിക്കുമോ 

 സുഹൃത്തിന്റെ കടയില്‍ പോയപ്പോള്‍ അവിടെ അല്പം മുതിര്‍ന്ന ഒരാള്‍ വന്നു. ഓഫീസില്‍ പോകുമ്പോള്‍ ചോറ് കൊണ്ടുപോകാന്‍ ഒരു പാത്രം വാങ്ങാന്‍ വന്നതായിരുന്നു അദ്ദേഹം. അതിനിടെ എന്നോട് പരിചയപ്പെടാന്‍  താല്‍പ്പര്യം കാണിച്ചു അദ്ദേഹം. ബിഎസ് എന്‍ എല്ലില്‍ ദീര്‍ഘകാലം ഉദ്യോഗത്തിലിരുന്ന ഒരാളാണ് അദ്ദേഹം  എന്നറിഞ്ഞപ്പോള്‍ ഞാന്‍  അറിയുന്ന ചില ബി എസ്,എന്‍, എല്‍ ഉദ്യോഗസ്ഥരെ ക്കുറിച്ചു ചോദിച്ചു.  ബി എസ്.എന്‍.എല്ലിലെ കുറേപേരെഅറിയും  എന്നതിനാല്‍ അദ്ദേഹം  എന്നോട് കൂടുതല്‍ അടുപ്പം കാണിച്ചു.  വിശ്രമ ജീവിതം രസകരമാക്കാന്‍ ഇപ്പോള്‍ കുറേകാലമായി ഒരു സ്വകാര്യ സ്ഥാപനത്തില്‍ മാനേജര്‍ ആയി ജോലി ചെയ്യുകയാണ് അദ്ദേഹം.  ജോലിയൊക്കെ രസകരമല്ലേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പോലീസ്  പിടിക്കുന്നതിനു എന്തെങ്കിലും  ജോലി വേണ്ടേ എന്നാണു അദ്ദേഹം പറഞ്ഞത്. ഒരു തമാശയാണെങ്കിലും ഇങ്ങനെ   പലരും പറയാറുണ്ട്. ഈ തമാശ ശരിയല്ല എന്നാണു എന്റെ തോന്നല്‍. കാരണം ജോലി ഇല്ലെങ്കില്‍ പോലീസ്  പിടിക്കുമോ?  അങ്ങനെ  എങ്കില്‍ ജോലി ഇല്ലാത്തവര്‍ക്ക് ഇവിടെജീവിക്കാന്‍ ആകില്ലേ? അല്ലെങ്കില്‍ ജോലി ഇല്ലാത്തവര്‍ക്ക് പോലീസ്  ജോലി നല്‍കുമോ? തീര്‍ത്തും അടിസ്ഥാന രഹിതമായ ഇത്തരം തമാശകള്‍  വിവേകമുള്ളവര്‍ പറയുമ്പോള്‍ വിഷമം തോന്നുന്നു.  അറിവുള്ളവര്‍ അജ്ഞരെപോലെ ഓരോന്നു പറയുമ്പോള്‍ അവര്‍ നേടിയ അറിവിന്‌ എന്ത് വിലയാണ് എന്നാണ് ഇവിടെ ഉയര്‍ത്തുന്ന ചോദ്യം . ഇത് തമാശയല്ല വിഡ്ഢിത്തം ആണ് എന്നുകൂടി പറയാം. 

O

കവിത 

ബോണ്‍സായ് 

ശ്രീജിത്ത് രാജേന്ദ്രന്‍ 



ശീതികരിച്ചൊരു സ്വീകരണമുറി തന്റെ കോണിലായ് 

മൌനമുരുകുന്നിതോരു മുരടിച്ച ജീവിതം.

കാണികള്‍ തന്‍ കൌതുകത്തഴുകലാല്‍  

കോള്‍മയിര്‍ വിധിക്കപ്പെട്ടൊരു ബോണ്‍സായ്

നെഞ്ചകം വിങ്ങുന്ന നോവുമായ് നില്‍പ്പൂ 

വരള്‍ച്ച മുരടിച്ച വന്‍ കഴല്‍ ദുഖം ഞാന്‍ 

മോഹമുണ്ടിനിയുമേറെ വളരുവാന്‍ പടരുവാന്‍

ഒരുകിളിക്കുഞ്ഞിനു കൂടോന്നോരുക്കുവാന്‍ 

തളരുമീപാന്ഥനു തണല്‍ വിരിച്ചീടുവാന്‍   

കായ്‌  പൊഴിച്ചൊരു പയ്യിന്‍ പശിയടക്കീടുവാന്‍ 

എന്ത് ചെയ്‌വൂ ഞാന്‍, എന്ത് ചെയ്യേണ്ടു    മാനവാ  

നിന്റെ മുറിയിലെ ബോണ്‍സായ് മാത്രം ഞാന്‍  

തന്റെ കുഞ്ഞിനു വളരുവാന്‍ മരുന്നേകുവോന്‍

എന്റെ വളര്‍ച്ച നശിപ്പിചതൂചിതമോ 

വളരുന്ന തരുവിനെ തളര്‍ത്തുന്ന ശാസ്ത്രമേ 

നീ  വളര്‍ന്നിതാര്‍ക്കൂറ്റം കൊള്ളുവാന്‍.

മനുഷ്യ, നീയറിക നിന്‍ കൊച്ചു കൊതുകം 

ഒന്ന്മാത്രമെന്‍  ജീവിതം ദുഖപൂരിതം 

ഭൂമിയിലാ ണ്ടു പടരേണ്ടോരെന്‍  വേരുകള്‍ 

ഒരു ചെറു ചട്ടിയിലെ തടവറയിലാക്കി  നീ  

പാരിന്നു തണലേകി നില്‍ക്കേണ്ട ശാഖകള്‍ 

വെട്ടിയൊതുക്കി നിന്‍ കൌഹ്ടുകം കാട്ടി നീ 

കുളിര്‍ക്കാറ്റ് കിന്നരമോതെണ്ട എന്‍ ചില്ലകള്‍ 

നിന്റെ മുറിയില്‍ ശിലപോലെ മരുതുന്നു 

ഉണ്ടു പാരിതിലൊരു ക്രൌര്യ മാപിനിയെങ്കില്‍ 

മാര്‍ത്യ, നീയതില്‍ അജയ്യന്‍..... അദ്വിതീയന്‍ നിശ്ചയം.

--------------------------------------------------------------------------------

*ഡല്‍ഹിയില്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനാണ് കവി.

O

മിനിക്കഥ 

ചക്കയും മാങ്ങയും 

ഡോ. പി. മാലന്‍കോട്


മാളൂട്ടി നാട്ടിലേക്കു അച്ഛന്റെയും അമ്മയുടെയും കൂടെ വണ്ടി കയറി. നാട്ടില്‍ പോയാല്‍ ചക്കയും മാങ്ങയുമൊക്കെ തിന്നാമെന്നു വണ്ടിയില്‍ വച്ച് അച്ഛന്‍ അമ്മയോട് പറഞ്ഞത് കേട്ടപ്പോള്‍ മാളൂട്ടി കൊഞ്ചിക്കൊണ്ട് പറഞ്ഞു, എനിച്ചറിയാം, ജാക്ക് ഫ്രൂട്ട്, പിന്നെ മാങ്കോ. അച്ഛാ ഞാന്‍ ചക്ക  മരൂം കണ്ടിട്ടില്ല. പിന്നെ മാങ്കോമരൂം. മാവും പ്ലാവും ഒക്കെ കാണിച്ചു തരാം എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ മാളൂട്ടി പറഞ്ഞു, ചക്ക മരം, പിന്നെ മാങ്ക മരം. ശരി, മാളൂട്ടിയുടെ അമ്മക്ക് ചിരി അടക്കാനായില്ല. അപ്പോള്‍ മാളൂട്ടി, ഈ അമ്മയെന്തിനാ ചിരിച്ചുന്?ഭ്രാന്താ ? അമ്മക്ക് അതൊന്നും കാണിച്ചു കൊടുക്കണ്ടാട്ടോ.അച്ഛാ. അച്ഛന്‍ ചിരിച്ചുകൊണ്ട് ശരി എനും പറഞ്ഞു മാളൂട്ടി കാണാതെ  അമ്മയെ നോക്കി കണ്ണിറുക്കി.

സിനിമ / ടിവി 

അഭിനയ വഴിയില്‍ : പ്രശസ്ത സിനിമ സീരിയല്‍ നടന്‍ അഷ്‌റഫ്‌ പേഴുംമൂട് .

O

പുസ്തകം 

പുതിയ പുസ്തകങ്ങള്‍ 

കിളിക്കൊഞ്ചല്‍ 

(കവിതകള്‍ )

പി. പരിമള

വില : 70 രൂപ. 

പൈങ്കിളിക്കൂട്ടം

(കവിതകള്‍ )

ഉമ്മര്‍ക്കുട്ടി മൂര്‍ക്കനാട് 

വില : 70 രൂപ.

നോവുകള്‍ നൊമ്പരങ്ങള്‍ 

(കവിതകള്‍ ) 

വിശ്വന്‍ അരീക്കോട് 

വില : 60 കരൂപ.

എല്ലാം ചിത്ര രശ്മി ബുക്സ്.

കോട്ടക്കല്‍.

O

വാര്‍ത്താ ജാലകം

ബൂലോകം പുരസ്കാരം ഡോ. എം.മനോജ്‌ കുമാറിന് 


കഴിഞ്ഞ വര്‍ഷത്തെ  ബൂലോകം സൂപ്പര്‍റൈറ്റര്‍ പുരസ്കാരം ഡോ. എം. മനോജ്‌ കുമാറിന് ലഭിച്ചു. പുരസ്കാരം 27-നു തിരുവനന്തപുരത്ത് സമ്മാനിക്കും. പ്രശസ്ത ബ്ലോഗായ വെള്ളനാടന്‍ മനോജ്‌ കുമാറിന്റെതാണ്. പുരസ്കാര തുക മുഴുവനും അശ്വതി നായരുടെ ജ്വാലക്ക് നല്‍കുമെന്ന് മനോജ്‌ കുമാര്‍ പറഞ്ഞു. 

നന്മ മലയാളം  ആര്‍ട്ടിക്കിള്‍  ബ്ലോഗിന്റെ പ്രിയ മിത്രമായഡോ. എം. മനോജ്‌ കുമാറിന് ആദരം. അനുമോദനം.

**
മലയാളം ബ്ലോഗെഴുത്തുകാരുടെ സംഗമം   തിരുവനന്തപുരത്ത്

മലയാളം ബ്ലോഗെഴുത്തുകാരുടെ സംഗമം ഫെബ്രുവരി 27-നു തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന സംഗമത്തില്‍ പരിചയപ്പെടല്‍, പുസ്തക പ്രകാശനം, കലാപരിപാടികള്‍, വിവിധ വിഷയങ്ങളില്‍ സംവാദം എന്നിവ നടക്കും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ സംഘാടകനായ ഡോ. എം. മനോജ്‌ കുമാര്‍ അറിയിച്ചു.

മലയാളം ബ്ലോഗെഴുത്തുകാരുടെ  സംഗമത്തിന് നന്മമലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗിന്റെ ആശംസകള്‍.

**

മൂന്നു  പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു 

ചിത്ര രശ്മി ബുക്സ് പ്രസിദ്ധീകരിച്ച, വിശ്വന്‍  അരീക്കോടിന്റെ നോവുകള്‍ നൊമ്പരങ്ങള്‍, പി. പരിമളത്തിന്റെ   കിളിക്കൊഞ്ചല്‍, ഉമ്മര്‍ക്കുട്ടി മൂര്‍ക്കനാടിന്റെ പൈങ്കിളിക്കൂട്ടം എന്നീ പുസ്തകങ്ങള്‍യഥാക്രമം മുന്‍ എം.എല്‍.എ. വി. ശശികുമാര്‍, കേരള ഗ്രന്ഥശാലാ സംഘം ജില്ലാ  സെക്രട്ടറി കെ. പദ്മനാഭന്‍, സംഗീതജ്ഞന്‍ ശിവദാസ്‌ വാരിയര്‍ എന്നിവര്‍ പ്രകാശനം  ചെയ്തു.മലപ്പുറത്ത്‌ നടന്ന ചടങ്ങില്‍ മിഥുന്‍ മനോഹരന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി കെ.എം. രാധയും  കവി ബഷീര്‍ ചുങ്കത്തറയും  പ്രസംഗിച്ചു. കവി സമ്മേളനവും ഉണ്ടായിരുന്നു.

O

വേറിട്ട വായനയുടെ ലോകം 

നന്മ മലയളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

നന്മ ഓണ്‍ലൈന്‍ വായനയുടെ നവ വസന്തം   

നന്മ ബ്ലോഗ്‌ harisahithyam.blogspot.in എന്ന ലിങ്കില്‍ ലഭ്യമാണ്.: 

123malayalee.com എന്ന ലിങ്കിലും നന്മ ലഭിക്കും.

O

വെള്ളം അമൂല്യമാണ്‌ 

അത് പാഴാക്കരുത് 

O

മിണ്ടാപ്രാണികള്‍ നമ്മുടെ സഹജീവികള്‍ 

അവയെ സ്നേഹിക്കുക.



മാനാഞ്ചിറ ഇ-മീറ്റിനു നന്മ  ബ്ലോഗിന്റെ ആശംസകള്‍ 

O


ലിപി വിന്യാസം, രൂപ കല്‍പ്പന, നിര്‍മ്മിതി : പത്രാധിപര്‍ 

*****************************************************************************

         NANMA,  THE MALAYALAM. ARTICLE BLOG. PUBLISHED FROM MALAPPURAM.